Friday, June 13, 2008

പറഞ്ഞതില്‍ പാതി (4 )

ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിനു മുകളിലേക്കു പടവുകള്‍ പോലെ ചില്ലകളുണ്ട്.ഒട്ടും പ്രയാസമില്ലാതെ കയറിപ്പോകാം.ചില ഉച്ചനേരങ്ങളിലെ വായനകള്‍ അവിടെയിരുന്നാണ്.അമ്മ കണ്ടാല്‍ വഴക്കു പറയും.പ്രായപൂര്‍ത്തിയായ പെങ്കുട്ട്യോള് മരം കയറാന്‍ പാടില്ല്യാത്രേ.പീഡനങ്ങള്‍ ഫാഷന്‍ ആയതില്‍പ്പിന്നെ അമ്മ ഇത്തിരി സ്ട്രിക്ട് ആയിട്ടുണ്ട്.തനിയെ എങ്ങോട്ടും വിടില്ല.ഈയിടെ ടിവിയില്‍ കണ്ടു,രണ്ട് വയസ്സായ പെണ്‍ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ഒരുത്തന്‍,’ഓ ഞാനിതെത്ര കണ്ടതാ’ എന്ന മട്ടില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്നത്.അവള്‍ക്കു പ്രായപൂര്‍ത്തിയായിരുന്നോ.അപ്പോള്‍ പീഡനത്തിനു പ്രായഭേദമൊന്നുമില്ല,പെണ്ണായിരിക്കണം അത്രേയുള്ളൂ.
വായിക്കാമെന്നു കരുതി പുസ്തകം തുറന്നപ്പോള്‍ ഒരു ചന്ദനഗന്ധം.പുസ്തകം മണത്തു നോക്കി .അല്ല.
പിന്നില്‍ ഒരു ചിരി; അതും പരിഹാസത്തിന്റെ ടോണില്‍.
കൃഷ്ണന്‍.വിടര്‍ന്ന ചിരി.
എന്താ പ്രിയേ ഇന്നത്തെ ചിന്താവിഷയം.
പീഡനം,സ്ത്രീ പീഡനം.
ഓ,എന്നാ ഞാന്‍ പോവ്വാ,എനിക്കു താത്പര്യമില്ലാത്ത വിഷയമാണ്.
കള്ളക്കൃഷ്ണാ പോകാന്‍ വരട്ടെ എനിക്കു ചോദിക്കാനുണ്ട്.ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഡനക്കേസിലെ ദൃക്‌സാക്ഷിയായിരുന്നില്ലേ?
അതേത് പീഡനം?കൃഷ്ണന്‍ കണ്ണ് മിഴിച്ചു.
നമ്മുടെ പാഞ്ചാലി വസ്ത്രാക്ഷേപം.
ഓ അതൊ?അതിത്തിരി മാജിക് ആറിയാവുന്നത് വച്ച് അഡ്ജസ്റ്റ് ചെയ്തതല്ലേ?അന്നു രുക്മിണിയുടെ കയ്യില്‍ നിന്നു കിട്ടിയ വഴക്കിനു കണക്കില്ല.
അയ്യോ അപ്പോള്‍ രുക്മിണിയെ പേടിയാ..ഷെയിം ഷെയിം.
എന്റെ പ്രിയേ ഭാര്യയെ പേടിയില്ലാത്ത ഒരു പുരുഷനെ കാണിച്ചു താ.
അത് ശരിയാ.പുരുഷന്മാര്‍ ഒരേസമയം ഒന്‍പത് കാമുകിമാരെ കൊണ്ട് നടക്കും;പക്ഷേ ഒരു ഭാര്യയെ അവനു സഹിക്കാന്‍ വയ്യ. അല്ലേ അങ്ങനെയല്ലേ?
എന്റെ കാര്യം അങ്ങനെയാണോ പ്രിയേ?എനിക്കു പതിനാറായിരെത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നല്ലേ നിങ്ങള്‍ പറഞ്ഞ് നടക്കുന്നത്..
എന്താ നേരല്ലേ?

രണ്ട്മൂന്നുപേരെ അഡ്ജസ്റ്റ് ചെയ്ത പ്രയാസം എനിക്കറിയാം.ജനസംഖ്യ കുതിച്ചുയരുന്ന ഈ കാലത്തും ഒരു പുരുഷന് ഒരു സ്ത്രീ എന്നുപോലുമില്ല.പിന്നെയാ അന്തക്കാലത്ത്..

അതുപോകട്ടെ,പ്രിയ എന്താ വായിച്ചുകൊണ്ടിരുന്നത്..?

ആലാഹയുടെ പെണ്മക്കള്‍..

അത് സാറ ടീച്ചറിന്റെയല്ലേ?വെറുതേയല്ല പ്രിയ എപ്പോഴും എന്നൊടൊരു റിബലിനേപ്പോലെ.. ഞാന്‍ പോവ്വാ.

അടുത്താഴ്ച്ച വരാം.സീ യൂ..

കൃഷ്ണന്‍ പോയിട്ടും ചുറ്റും തങ്ങിനിന്നു ചന്ദനഗന്ധം..